Friday

തുമ്മലും നെഞ്ചു വേദനയുമോ? ഈസ്നോഫീലിയയാകാം

ഡോ. കെ മുരളീധരന്‍പിള്ള

കാരണങ്ങള്‍ പ്രത്യേകിച്ച് ഒന്നും പറയുവാനില്ലാതെ ഉണ്ടാകുന്ന ഒരുരോഗമാണ് ഈസ്നോഫീലിയ. ഈസ്നോഫില്‍സ് എന്നത് രക്തത്തിലെ ഒരുഘടകമാണ്. ഈ രോഗത്തില്‍ രക്തം പരിശോധിച്ചാല്‍ ഈസ്നോഫില്‍സിന്റെ അനുപാതം കൂടിയിരിക്കുമെന്നതുകൊണ്ടാണ് ഈസ്നോഫീലിയ എന്ന പേരുവന്നത്. ഇന്ത്യയില്‍ ഉഷ്ണപ്രദേശങ്ങളില്‍ ഈ രോഗം കൂടുതലാണ്. ഒരുകാലത്ത് ക്ഷയരോഗമെന്നോ ആസ്ത്മയെന്നോ കരുതി ചികിത്സചെയ്തിരുന്ന ഈ രോഗം ഏതാണ്ട് 1943 ഓടെയാണ് ഈസ്നോഫീലിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ശരീരത്തിന് ഉപകാരികളായ ഈസ്നോഫില്‍സ് എന്ന രക്താണുവില്‍ പരാദങ്ങളെ നേരിടാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ആസ്ത്മ, കൃമിവികാരങ്ങള്‍ എന്നിവയില്‍, ആ അവസ്ഥയെ നേരിടാനായി ഈസ്നോഫില്‍സിന്റെ എണ്ണം വര്‍ധിക്കും. സാധാരണയായി ഒന്നുമുതല്‍ ആറു ശതമാനംവരെയാണ് സ്ത്രീപുരുഷഭേദമന്യെ ഇത് രക്തത്തിലുണ്ടാകുക. മജ്ജയിലാണ് ശ്വേതരക്താണുവിലെ ഒരു ഘടകമായ ഇതിന്റെ ഉല്‍പ്പാദനം. ശരീരത്തിന് ഹാനികരമായ ബാഹ്യവസ്തുക്കള്‍ ഉള്ളിലെത്തിയാല്‍ അവയെ നിര്‍വീര്യമാക്കി നശിപ്പിക്കാനും ആന്റിജന്‍, ആന്റിബോഡി പ്രതിപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഹിസ്റ്റാമിന്‍ ഉല്‍പ്പാദനത്തിലും അതിന്റെ പ്രവര്‍ത്തനത്തിലും നിയന്ത്രണപരമായ സ്വാധീനം ചെലുത്താനും ഈസ്നോഫില്‍സിനു കഴിയുന്നു. അതിനാലാണ് അലര്‍ജി സംബന്ധമായ രോഗങ്ങളില്‍ ഹിസ്റ്റാമിന്‍സ്രാവം വര്‍ധിക്കുമ്പോള്‍ ഈസ്നോഫില്‍സിന്റെ ശതമാനവും വര്‍ധിക്കുന്നത്. പ്രത്യേകിച്ച് ഒരുകാരണവും കൂടാതെ ഉണ്ടാകുന്നതെന്നും മറ്റ് ചില രോഗങ്ങളോടനുബന്ധിച്ചുണ്ടാകുന്നതെന്നും
പൊതുവെ ഈസ്നോഫീലിയ രണ്ടുതരമുണ്ട്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇതില്‍ ആദ്യത്തെ ഇനം പ്രത്യക്ഷപ്പെടുക. രണ്ടാമത്തെ അവസ്ഥ താഴെപറയുന്ന സന്ദര്‍ഭങ്ങളിലുണ്ടാകുന്നു.
എ. അലര്‍ജിയോടനുബന്ധിച്ച്- കൃമിജവികാരങ്ങള്‍-ശരീരം ചൊറിഞ്ഞുതടിക്കല്‍, ആസ്ത്മ, ഹേഫിവര്‍ എന്നിവയോടനുബന്ധിച്ച ഭക്ഷണപാനീയങ്ങള്‍ നിമിത്തവും (പാല്‍, മുട്ട, ചെമ്മീന്‍, ഞണ്ട്, ബീഫ് തുടങ്ങിയ) ചില മരുന്നുകളുടെ അതിസംവേദത്വം കാരണമായും (ആന്റിബയോട്ടിക്കുകള്‍, അപ്സമാരമരുന്നുകള്‍ മുതലായവ) ഉണ്ടാകുന്ന റീ ആക്ഷനുകളിലും ഈസ്നോഫീലിയ കാണാം. സ്ട്രെപ്റ്റോമൈസിന്‍, ലിവര്‍ എക്സ്ട്രാക്ട് എന്നീ മരുന്നുകളുടെ സ്ഥിര ഉപയോഗവും ഇതുണ്ടാക്കാം.
ബി. പരാന്നഭോജികളായ ചില പ്രത്യേകതരം വിരകള്‍ ശരീരത്തിലുണ്ടായാല്‍ ഈസ്നോഫില്‍സ് വര്‍ധിക്കാം.
സി. ശ്വാസകോശസംബന്ധിയായ ചില പ്രത്യേക രോഗാവസ്ഥകളില്‍ ഇത് സംഭവിക്കാം. പുക വലിക്കുന്നവരിലും പൊടിപടലങ്ങളില്‍ ജോലി ചെയ്യുന്നവരിലും ഇതുണ്ടാകാം.
ഡി. ചില പ്രത്യേകതരം പകര്‍ച്ചവ്യാധികളിലും  ഈസ്നോഫീലിയ കാണപ്പെടാം.
ഇ. അര്‍ബുദരോഗത്തില്‍- മറ്റവയവങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും ഈസ്നോഫില്‍സിന്റെ ശതമാനം വര്‍ധിച്ചുകാണാറുണ്ട്. അര്‍ബുദമുഴകളിലും ക്രോണിക് മൈലോയ്ഡ് ലുക്കീമിയയിലും ഈസ്നോഫില്‍സ് വര്‍ധിക്കാം.
എഫ്. പാരമ്പര്യമായിത്തന്നെ ചിലരില്‍ ഈസ്നോഫിലിയ കാണാറുണ്ട്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇക്കൂട്ടരില്‍ പ്രകടമായി കാണപ്പെടാറില്ല എന്നതിനാല്‍ ഇത് അവഗണിക്കാവുന്നതേയുള്ളു. മന്തുരോഗത്തിലും ഈസ്നോഫില്‍സ് വര്‍ധിച്ചുകാണപ്പെടാം.
കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി ഈസ്നോഫീലിയയിലും ലക്ഷണങ്ങള്‍ വ്യത്യസ്തമാകും. വലിവും ശ്വാസംമുട്ടലും വരണ്ട ചുമയും ഒപ്പം ഉണ്ടെങ്കില്‍ അത് ആസ്ത്മ നിമിത്തമുള്ള ഈസ്നോഫീലിയ ആകാം. മൂക്കടപ്പ്, ശക്തമായും തുടര്‍ച്ചയായുമുള്ള തുമ്മല്‍, മൂക്കില്‍നിന്നും തെളിവെള്ളം ഒഴുകുക, ക്ഷീണം, കടുത്ത ക്ഷീണം, ശരീരത്തിന്റെ തൂക്കം കുറയുക, കഴലകളുടെ വീക്കം, കൈകാല്‍കഴപ്പ് എന്നിവയെല്ലാം അലര്‍ജിക്റൈനൈറ്റിസ് നിമിത്തം ഉള്ളതാകാം. ചുമ, നെഞ്ചുവേദന, തുമ്മല്‍, തളര്‍ച്ചയും ക്ഷീണവും ശരീരബലക്കുറവും, തൊണ്ടവേദനയും ചൊറിച്ചിലും, വായ്ചൊറിച്ചില്‍, കണ്ണിനുചൊറിച്ചില്‍, ശ്വാസവിമ്മിഷ്ടവും കുറുങ്ങലും എന്നീ ലക്ഷണങ്ങളുള്ളപ്പോള്‍ ആസ്ത്മയ്ക്കൊപ്പം ഈസ്നോഫീലിയ എന്ന അവസ്ഥകൂടി പരിഗണിക്കണം. ഇതിന്റെ പ്രധാനലക്ഷണം വരണ്ടചുമയാണ്. രാത്രിയില്‍ ഇതു ശക്തമാകും. ചുമയുടെ ശക്തി കൂടുന്നതിനുസരിച്ച് നെഞ്ചുവേദനയും വര്‍ധിക്കും. നെഞ്ച് ചുരുങ്ങിപ്പോകുന്നുവോയെന്ന് തോന്നുംവിധയുള്ള വേദനയാണ് അനുഭവപ്പെടുക. ശക്തമായ ചുമയുടെ ഓരോ വേഗം കഴിയുമ്പോഴും രോഗി വിയര്‍ത്തവശനാകും. ആവര്‍ത്തിച്ചുള്ള ഇത്തരം ചുമയുടെ പരമ്പരയ്ക്കുശേഷം അല്‍പ്പം കഫം. ചിലപ്പോള്‍ രക്താംശത്തോടെ തുപ്പിപ്പോകും. തലവേദന, ഛര്‍ദി, പല്ലുവേദന, ഒച്ചയടപ്പ് എന്നിവയ്ക്കൊപ്പം തൂക്കക്കുറവും ഉണ്ടാകും. അനുബന്ധമായി ചെറിയ പനിയും ഉണ്ടാകും. ഉടഞ്ഞ ചെമ്പുപാത്രത്തില്‍ തട്ടിയാലെന്നപോലെ ചിലമ്പിച്ച ശബ്ദത്തോടുകൂടിയ ചുമയാകും.
ആസ്ത്മയെപ്പോലെ ഉഛ്വാസസമയത്ത് ബുദ്ധിമുട്ടൊന്നും ഈസ്നോഫീലിയയില്‍ ഉണ്ടാവില്ല. വല്ലപ്പോഴുമുണ്ടാകുന്ന ആസ്ത്മയുടെയും ചൊറിഞ്ഞുതടിക്കലിന്റെയും പൂര്‍വചരിത്രം വെളുപ്പെടുത്തുമ്പോള്‍ ആസ്ത്മയാണെന്ന തെറ്റിദ്ധാരണ ചികിത്സകനിലുണ്ടായേക്കും. രക്തപരിശോധനയില്‍ ശ്വേതരക്താണുക്കളിലെ ഈസ്നോഫില്‍സിന്റെ ശതമാനം നിശ്ചിത അളവില്‍നിന്നു വര്‍ധിച്ചിരിക്കുന്നതായി കാണാം. ഇഎസ്ആര്‍ ചിലപ്പോള്‍ 20 മുതല്‍ 60 എംഎം/ഫവര്‍ എന്ന നിലയില്‍ ചിലപ്പോള്‍ എത്തപ്പെടാം. എക്സ്റേ പരിശോധനയില്‍ അവയവപരമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണപ്പെട്ടുവെന്നുവരില്ല. രോഗസ്ഥിതിയുടെ ഘട്ടം അനുസരിച്ച് ഇതില്‍ മാറ്റംവരാം.
കുടലിലെ വിരബാധയെക്കുറിച്ചറിയാന്‍ മലപരിശോധന സഹായകമാകും. നെഞ്ചിന്റെയും വയറിന്റെയും സിടി സ്കാന്‍ എടുത്താല്‍ വിരശല്യം ശ്വാസകോശത്തിലും കരളിലും എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ലസിക ഗ്രന്ഥികളുടെ വീക്കവും മനസ്സിലാക്കാന്‍ കഴിയും. ചുരുക്കം ചില അവസരങ്ങ ളില്‍ ഈ രോഗം ആമാശയത്തിന്റെയും ചെറുകുടലിന്റെയും സാധാരണ പ്രവര്‍ത്തനങ്ങളെ അനുകൂലമായി ബാധിച്ചുകാണാറുണ്ട്. അപ്പോള്‍ വയറിളക്കം ഹൃദയം, കരള്‍, പ്ലീഹ, ലസികാവീക്കം എന്നിവയും ലക്ഷണങ്ങളായുണ്ടാകും. ലസികാവീക്കവും പേശീവീക്കവും നിമിത്തം ഈ അവസരത്തില്‍ കുടലുകളില്‍ തടസ്സവും സംഭവിച്ചേക്കാം.
-ആയുര്‍വേദത്തിലെ രക്തവര്‍ണന തികച്ചും വ്യത്യസ്ത രീതിയിലുള്ളതാണ്. ഈസ്നോഫീലിയപോലുള്ള രക്തകോശങ്ങള്‍ വര്‍ധിച്ചുണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങളെപ്പറ്റി അതില്‍ പരാമര്‍ശമില്ല. ഈസ്നോഫീലിയയില്‍ വ്യക്തമാകുന്ന ലക്ഷണങ്ങളില്‍നിന്നും ത്രിദോഷങ്ങളില്‍ ഏതാണ് കോപിച്ചിരിക്കുന്നതെന്നു വൈദ്യന്‍ വിവേചിച്ചറിയണം. പ്രകൃതി, പ്രായം, രോഗസ്ഥിതി, ആമാവസ്ഥദേശം, കാലം തുടങ്ങിയവ അറിഞ്ഞ് ചികിത്സ നിശ്ചയിക്കുകയാണ് ആയുര്‍വേദത്തിന്റെ മാര്‍ഗം. വാതവര്‍ധകങ്ങളായ ആഹാരവിഹാരങ്ങളാലുണ്ടാകുന്ന വാതകാസത്തിലെ ലക്ഷണങ്ങള്‍ പലതും ഈസ്നോഫീലിയയില്‍ കാണുന്നുവെന്നത് ശ്രദ്ധേയമാണ്. ഹൃദയഭാഗത്തും പാര്‍ശ്വങ്ങളിലും ഉരസിലും ശിരസ്സിലും വേദനയുണ്ടാകുക, ഒച്ചയടയ്ക്കുക, വായിലും തൊണ്ടയിലും വരള്‍ച്ച, ശരീരത്തിനു തളര്‍ച്ച, ക്ഷീണം, ബലക്കുറവ്, വലിയ ഒച്ചയോടൊപ്പമുള്ള ചുമ, ഓജക്ഷയം, ഏറെ ചുമച്ചാല്‍ അല്‍പ്പവും ശുഷ്കവുമായ കഫം തുപ്പിപ്പോകുക, കഫം തുപ്പിപ്പോയാല്‍ ആശ്വാസം തോന്നുക എന്നിവയാണ് വാതകാസത്തിലെ മുഖ്യലക്ഷണ ങ്ങളായി ചരകാചാര്യന്‍ വ്യക്തമാക്കുന്നത്. ശക്തമായ തുമ്മലോടുകൂടിയ ഈസ്നോഫീലിയയില്‍ ഉടനെ പറിച്ചെടുത്ത കുറുന്തോട്ടിയില അരച്ചുപൊടിച്ച് സമം ഇരുവേലി, രാമച്ചം, കൊട്ടം, ചന്ദനം, ഇരട്ടിമധുരം, ഇവ പൊടിച്ചതും കൂട്ടിച്ചേര്‍ത്ത് വെണ്ണകൂട്ടി നന്നായി മര്‍ദിച്ച് യോജിപ്പിച്ച് നീരുവറ്റിച്ച് വൈകുന്നേരം നെറുകയിലിടുക. അരമണിക്കൂര്‍ കഴിഞ്ഞ് നന്നായി തുടച്ച് രാസ്നാദിപ്പൊടി തിരുമ്മുക. വളരെ പ്രയോജനപ്രദമായി അനുഭവപ്പെട്ടിട്ടുള്ള ഈ പ്രയോഗം ഭൈഷജ്യരത്നാവലിയില്‍ പറയുന്നതാണ്. വരണ്ടചുമയും ഏറെ ചുമച്ചാല്‍ അല്‍പ്പം കഫം പോകുകയും ചെയ്യുന്ന അവസ്ഥയില്‍ അഗസ്ത്യരസായനത്തില്‍ ജാതിലവന്ദാദിപ്പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നത്നല്ല ലം നല്‍കിക്കണ്ടിട്ടുണ്ട്. ആമാശയാവയവങ്ങളെ ബാധിച്ചുള്ളവയില്‍ ചിത്രഹരിതകി ലേഹ്യത്തില്‍ വ്യോഷാദിചൂര്‍ണം ചേര്‍ത്ത് ഉപയോഗപ്പെടുത്തണം. പരാന്നജീവികളുടെ ലാര്‍വയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ചിത്രഹരീതകയില്‍ വിളംഗാദിചൂര്‍ണം ചേര്‍ത്ത് ഉപയോഗിക്കണം. വ്യോഷാദിചൂര്‍ണം ആനന്ദഭൈരവരസം, സുദര്‍ശനാരിഷ്ടം, ഗുല്‍ഗുലുതിക്തകം എന്നിവയും രോഗാവസ്ഥയ്ക്കനുസൃതമായി ഉപയോഗിക്കാം. കാര്‍കോകിലരി, വരട്ടുമഞ്ഞള്‍, തൃകോല്‍പ്പകൊന്ന, പ്ലാശിന്‍കുരു ഇവ സമം പൊടിച്ച് ഗുളികരൂപത്തില്‍ ഉപയോഗപ്പെടുത്തുകയുമാകാം. പകലുറക്കം, തണുത്ത വെള്ളത്തിലുള്ള കുളി, കുളി കഴിഞ്ഞ് ക്രീമോ, എണ്ണയോ തേയ്ക്കുക, തണുത്ത ആഹാരപാനീയങ്ങള്‍, എരിവ്, മസാല, തൈര്, മോര്, മഞ്ഞ്, വെയില്‍ എന്നിവ ചികിത്സാവേളയില്‍ വര്‍ജിക്കുക തന്നെ വേണം.(തൃശൂര്‍ ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രിന്‍സിപ്പലാണ് ലേഖകന്‍)