Tuesday

ഹൃദയാഘാതത്തിനുമപ്പുറം

ഡോ. മീര ആര്‍
ഹൃദ്രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍ നിശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരുകൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ താളപ്പിഴകള്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യത്തുകള്‍ ഇതിന്റെ ഫലമായി ഉണ്ടാകാം. തലചുറ്റല്‍, ബോധക്ഷയം, നെഞ്ചിടിപ്പ് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
മറ്റു ചിലരില്‍ ഹൃദയപേശികളെ ബാധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥവരെ എത്തിച്ചേരാം. പേസ്മേക്കര്‍ എന്ന ഉപകരണമാണ് ഇങ്ങിനെയുള്ള അവസ്ഥകളില്‍ ഘടിപ്പിക്കുന്നത്. പേസ്മേക്കര്‍ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത് ഹൃദയമിടിപ്പുകളുടെ ക്രമീകരണം&ൃെൂൗീ;എന്നാണ്. വളരെ കുറഞ്ഞ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്റെ ഗതിയെ തിരിച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനംചെയ്യുക എതാണ് ഈ ഉപകരണത്തിന്റെ ധര്‍മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഇതിനെ പ്രോഗ്രാംചെയ്യാം.
രോഗിയെ ബോധംകെടുത്താതെ വളരെ ലളിതമായ ശസ്ത്രക്രിയവഴി പേസ്മേക്കര്‍ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഐസിഡി  ഐസിഡി എന്നാല്‍ Implantable Cardioverter Defibrillator . പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെത്തുടര്‍ന്നുള്ള മരണത്തില്‍നിന്ന് ഷോക്ക്; നല്‍കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ യന്ത്രത്തിനു കഴിയും.
ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയപേശികളുടെ തളര്‍ച്ചമൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവയ്ക്കല്‍ heart transplant എന്ന അവസാന വാക്കിനു തൊട്ടുമുമ്പ് മറ്റൊരു തരത്തിലുള്ള പേസ്മേക്കര്‍ ചില പ്രത്യേകതരം രോഗികളില്‍ ഘടിപ്പിക്കാം. ഇതിനെ സിആര്‍ടി അഥവാ കാര്‍ഡിയാക് റീസിന്‍ക്രണൈസേഷന്‍ തെറാപ്പി എന്നു വിശേഷിപ്പിക്കുന്നു. സദാ പ്രവര്‍ത്തനക്ഷമമായ ഈ ഉപകരണം നല്ലൊരു ശതമാനം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഉപകരിച്ചിട്ടുണ്ട്.
മറ്റൊരു ചികിത്സാരീതിയായ ഭറേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ഹൃദയത്തിലെ ഭഷോര്‍ട്ട് സര്‍ക്യൂട്ടുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്ന ചികിത്സാരീതിയാണ്. അതായത്, താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാല്‍ ജീവിതത്തിന്റെ താളംതെറ്റില്ല.
(തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റാണ് ഡോ. മീര)